പത്തനംതിട്ട: ഭക്തരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് വിലക്കുമായി പോലീസ്. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി യുടെ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ യാത്ര ചെയ്യണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
വാഹനങ്ങളിൽ തങ്ങുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ തീർഥാടകരെ പമ്പയിൽ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കൽ കൊണ്ടുവന്ന് പാർക്ക് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ വാഹനങ്ങൾ പമ്പയിലെ പാർക്കിംഗ് പൂർത്തിയാകുമ്പോഴാണ് നിലയ്ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാൽ അടുത്ത വർഷങ്ങളിലെ തീർത്ഥാടന സീസണുകളിൽ കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കിയതെന്നാണ് വിവരം.
സ്വന്തം വാഹനമില്ലാതെ നിലയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ മാത്രമാണ് നേരത്തെ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ അധികവരുമാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങൾ വിലക്കിയതോടെ ഭക്തർ ചെയിൻ സർവ്വീസിനെ നിർബന്ധിതമായി ആശ്രയിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കുന്നതിനോ തങ്ങുന്നതിനോ തീർത്ഥാടകർക്ക് ഇത്തവണ അനുവാദം ഇല്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിൽ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പൻ റോഡ് മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷൻ നടത്തുന്നത് പമ്പ ഗണപതി കോവിൽ നടപ്പന്തലിലെ കൗണ്ടറിലാണ്.

