നുണകൾ പൊളിഞ്ഞു; മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയെന്ന് കേരളം സുപ്രീം കോടതിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി സുപ്രീം കോടതിയെ അറിയിച്ച് കേരളം. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനമായെന്നാണ് കേരളം സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുന്നത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്‌നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ലെന്നും ജി പ്രകാശ് കൈമാറിയ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

അതേസമയം മരംമുറിയ്ക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖ പുറത്തു വന്നത്. ഇതോടെ സർക്കാരിന്റെ വാദങ്ങളെല്ലാം കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചിരുന്നു. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്‌നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിൽ നിന്നും വ്യക്തമാക്കുന്നത്.