സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു; രണ്ടാഴ്ച്ചയ്ക്കിടെ ഇരട്ടിയോളം വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം വില ഇരട്ടിയോളം വർധിച്ചു.

തമിഴ്‌നാട്ടിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോൾ 40 രൂപയാണ് വില. മുപ്പത് രൂപയായിരുന്ന സവാള ഇപ്പോൾ 50 രൂപയുമാണ്.

വെണ്ടയ്ക്ക, കാബേജ്, മുരിങ്ങക്ക, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില വർധിക്കുകയാണ്. ബീൻസ്, പാവയ്ക്ക, മുരിങ്ങ, പയർ, പരിപ്പ്, വൻപയർ തുടങ്ങി പല ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ഇന്ധനവിലയും പാചകവാതക വിലയും കുത്തനെ ഉയർന്നതിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. വില കൂടിയതോടെ വിൽപന കുറഞ്ഞതായാണ് പച്ചക്കറി വ്യാപാരികളും പറയുന്നത്.