തമിഴ്നാട്ടിൽ കനത്ത മഴ; പലയിടത്തും വെള്ളം കയറി, വിമാനത്താവളം അടച്ചു

ചെന്നൈ: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട രണ്ടാം ന്യൂനമർദത്തിൽ മുങ്ങി തമിഴ്‌നാട്. ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തമിഴ്‌നാട്ടിൽ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ കാരണം രാജ്യാന്തര സർവീസുകൾ അടക്കം ഉൾപ്പെടെ എട്ടു വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങും റദ്ദാക്കി. 1.15 മുതൽ 6 മണി വരെ ലാൻഡിങ് അനുവദിക്കില്ല. പുറപ്പെടലുകൾക്കു തടസ്സമില്ലെന്നും ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബെംഗളുരുവിലേക്കും വഴിതിരിച്ചു വിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചെന്നൈയിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറുകയാണ്. നഗരത്തിലെ 65,000 വീടുകളിൽ വൈദ്യുതി നിലച്ചു. ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുന്നതിനു വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

ചെന്നൈ അടക്കം 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറോളം വീടുകൾ തകർന്നിട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായി. ശക്തമായ മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയലായി. വാണിജ്യ കേന്ദ്രങ്ങളായ ടി നഗർ, പാരിസ്, തേനാംപേട്ട്, താമസസ്ഥലങ്ങളായ അണ്ണാനഗർ, കെകെ നഗർ, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂർ, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ആശുപത്രികതളിലും വെള്ളം കയറിയിട്ടുണ്ട്.

അതേസമയം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. ശക്തമായ കാറ്റിൽ തീരത്തേക്ക് അടിച്ചു കയറിയ കടൽജലവും ഒഴുകിയെത്തിയ മഴവെള്ളവും കെട്ടിനിന്ന് മറ്റൊരു കടലിന്റെ രൂപമാണ് ദിവസങ്ങളായി മറീനയിലെ മണൽപ്പരപ്പിന്റേത്. മഴയുടെ തീവ്രത കൂടിയതോടെ നഗരത്തിലെ പ്രധാന പാതകളിലൊന്നായ കാമരാജർ ശാലയിലും (ബീച്ച് റോഡ്) പരിസരത്തുനിന്നുമുള്ള വെള്ളം ഒഴുകിയെത്തി മറീനയിലെ മണൽത്തിട്ട ജലാശയമായി മാറിയിരുന്നു.