ഇന്ധനവില; സമരം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കുന്ന വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കോൺഗ്രസ്. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ വേണ്ടി ചൊവ്വാഴ്ച്ച കെപിസിസി അടിയന്തര ഭാരവാഹി യോഗം ചേരും. നടൻ ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഭാരവാഹി യോഗം ചേരുന്നത്. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഭാരവാഹി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്തതിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ അനുകൂലിക്കുന്ന നിലപാടല്ല സതീശന്റേത്. തെരുവിൽ സമരം ശക്തമാക്കാനാണ് സുധാകരന്റെ നീക്കം.

അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുള്ള സിനിമ ചിത്രീകരണം ഇനി എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം തടയുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കും. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നതെന്നും ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു. സിനിമാ താരം ജോജു ജോർജുമായി ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.