ജോജുവിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതം; ഫെഫ്ക ജനറൽ സെക്രട്ടറി

കൊച്ചി: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ജോജുവിന്റെ ഇടപെടൽ രാഷ്ട്രീയ ശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. സഹപ്രവർത്തകന് ബുദ്ധിമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്നും ഉണ്ണികൃഷ്ണൻ വിശദമാക്കുന്നു.

ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. തുടർന്നുളള ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചത് താനാണെന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം ശരിയല്ല. വിഷയം ഒത്തുതീർക്കണോയെന്ന് തീരുമാനിക്കേണ്ടത് ജോജു തന്നെയാണ്. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെടണമെന്നും ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോടൊന്നാകെ കാണിക്കരുതെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.

ജോജു ജോർജിന്റെ വാഹനം തല്ലിതകർത്ത വിഷയത്തിൽ നേരത്തെയും ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തിൽ പ്രതികരിച്ച ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു.