മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് മരവിപ്പിച്ചതിൽ ഇടപെടാനില്ല; കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്ന് തമിഴ്നാട് മന്ത്രി

ചെന്നൈ : മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ. ഉത്തരവ് മരവിപ്പിച്ചതിൽ ഇടപെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തീരുമാനം തമിഴ്‌നാട് മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്‌നത്തിനില്ല. വൈകാരിക വിഷയത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഉത്തരവ് മരവിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. 23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ ഉത്തരവ് മരവിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ നിലപാടിന് എതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ല. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, ഇതാണ് സർക്കാരിൻറെ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാനാണ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. ഈ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനാണ് സർക്കാരിന്റെ നീക്കം. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ വിശദീകരണം.