സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; 4 മരണം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3:45ന് ആണ് സംഭവം.

മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ഭദ്രാചലം ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍മാരെ വിദഗ്ദ ചികിത്സക്കായി വിമാനമാര്‍ഗം റായ്പുരിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിആര്‍പിഎഫ് ഉത്തരവിട്ടു.