ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം മാണി ഗ്രൂപ്പിന് നൽകാൻ എൽഡിഎഫിൽ ധാരണ

തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം മാണി ഗ്രൂപ്പിന് നൽകാൻ എൽഡിഎഫിൽ ധാരണ. ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് എൽഡിഎഫ് കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്. അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോർപ്പറേഷൻ നൽകിയത്.

ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം. ഐഎൻഎൽ എതിർപ്പ് മുന്നണിയെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നാണ് ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കുന്നത്. ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോൾ മന്ത്രിസ്ഥാനം തന്നെ നൽകാൻ ഇടത് മുന്നണി തയ്യാറായി. കോർപ്പറേഷൻ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും വിലപേശൽ ഐഎൻഎൽ നയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ചില ആവശ്യങ്ങൾക്ക് വേണ്ടി കോടിയേരിയെ കണ്ടുവെന്നും ചിലതെല്ലാം ഉന്നയിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.