മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടും; നിലപാട് കടുപ്പിച്ച് ഫിയോക്

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാർ റിലീസുമായി ബന്ധപ്പെട്ട നിലപാട് കടുപ്പിച്ച് ഫിയോക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച നടന്ന ഫിയോക് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ച ഉണ്ടായത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജിയെ കുറിച്ച് ഫിയോക് ജനറൽ ബോഡി ചർച്ച ചെയ്യുമെന്നാണ് വിവരം.

അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ അറിയിച്ചിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12 ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവ ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. ഒടിടിയിൽ ആമസോൺ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യംവെയ്ക്കുന്നത്.