ജയ്ഭീമിലെ വക്കീലിൽ പ്രതിഫലിച്ചിരിക്കുന്നത് ഈ മനുഷ്യന്റെ സ്വാധീനം; അറിയാം ജസ്റ്റിസ് ചന്ദ്രുവിനെ കുറിച്ച്‌

ചെന്നൈ: സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ്ഭീം. സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുന്ന മനുഷ്യന്റെ ഇച്ഛാശക്തിയാണ് സിനിമയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രവുമായി സ്വാധീനമുള്ള ഒരു വ്യക്തിത്വമുണ്ട്. ജസ്റ്റീസ് ചന്ദ്രുവിന്റെ സ്വാധീനമാണ് സൂര്യയുടെ കഥാപാത്രത്തിൽ പ്രതിഫലിക്കുന്നത്. ചന്ദ്രു വക്കീലായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളുടെ സ്പർശം സൂര്യയുടെ കഥാപാത്രത്തിന് ഉണ്ട്.

ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്നു ചന്ദ്രു. ഒരു ദിവസം 75 കേസുകൾ വരെ അദ്ദേഹം കേട്ടിരുന്നു. ചരിത്രപരമായ പല വിധികളും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപൻ കൂടിയായിരുന്നു അദ്ദേഹം. തനിക്ക് യാത്രയപ്പു ചടങ്ങുകൾ നടത്താൻ ഓർഡർ ഇടരുതെന്നായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോൾ ചന്ദ്രു ചീഫ് ജസ്റ്റിന് അയച്ച കത്ത്. അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു. ഇത്തരത്തിൽ നൽകാൻ തയ്യാറായ അപൂർവം ന്യായാധിപരിൽ ഒരാളായിരുന്നു അദ്ദേഹം. ഇറങ്ങുന്നതിനു മുൻപു അടുത്തുള്ള സംഗീത റസ്റ്റോറന്റിൽ പോയി അദ്ദേഹം ഒരു കാപ്പി കുടിച്ചു, അന്നു രാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയാണ് അദ്ദേഹം തിരിച്ചു വീട്ടിലേക്കു മടങ്ങിയത്.

ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ഡഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു. സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഗൺമാനെ അദ്ദേഹം നിയോഗിച്ചിരുന്നില്ല, കാറിന്റെ മുകളിൽ ചുവന്ന ബീക്കൺ ലൈറ്റും അദ്ദേഹം പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെയും അദ്ദേഹം നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും അദ്ദേഹം വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം, പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല, തുടങ്ങിയ സുപ്രധാന വിധികൾ ചന്ദ്രുവാണ് എഴുതിയത്.

ചന്ദ്രു ഇല്ലായിരുന്നെങ്കിൽ ജയ്ഭീം എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. ചന്ദ്രു ഇല്ലായിരുന്നെങ്കിൽ രാജാക്കണ്ണിന്റെ അനാഥമരണത്തിനു നീതി ലഭിക്കുകയോ പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുകയോ ചെയ്യുമായിരുന്നില്ല. പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട വക്കീലാണ് ചന്ദ്രു.