ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂഡൽഹി: ഫേസ്ബുക്ക് അധികം താമസിയാതെ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ട്. ‘ഗാർഡിയൻ’ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണിൽ ഒരുവിഭാഗം ഉപഭോക്താക്കളിൽ നിന്ന് കമ്പനി വൈകാതെ രണ്ട് ശതമാനം കമ്മീഷൻ വാങ്ങാൻ തീരുമാനിച്ചെന്നാണ് വിവരം. ഇന്ത്യയിൽ ഫീസ് ഈടാക്കുമോയെന്ന വിവരത്തിൽ വ്യക്തതയില്ല.

യുകെയിൽ ഫേസ്ബുക്കിന്റെ എതിരാളികളിൽ പലരും നിലവിൽ ഇത്തരത്തിൽ ഫീസ് ഈടാക്കി സേവനം നൽകുന്നുണ്ട്. അതിനാൽ രണ്ട് ശതമാനം മാത്രം ഫീസ് ഈടാക്കുന്ന തീരുമാനം നിലവിലെ കസ്റ്റമർമാരെ വലുതായി ബാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ഓൺലൈൻ വഴിയുളള വ്യാപാരം വർദ്ധിച്ചതുമാണ് കമ്മീഷൻ ഈടാക്കാൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.

കമ്പനി ഉത്പന്നത്തിന്റെ വിതരണ നിരക്ക് ഉൾപ്പടെ ചേർത്താകും തങ്ങൾ കമ്മിഷൻ തീരുമാനിക്കുകയെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഇബെയ് പോലുളളവ കസ്റ്റമർമാർക്ക് സാധനങ്ങൾ ലിസ്റ്റ് ചെയ്യാനും വിൽക്കാനും ഫീസ് ഈടാക്കുന്നുണ്ട്.