മുല്ലപ്പെരിയാർ ഡാമം വിഷയം; തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി അണ്ണാ ഡിഎംകെ

തേനി: തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ച വിഷയത്തിലാണ് തമിഴ്‌നാട് സർക്കാരിനെതിരെ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കിയത്. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തിയത്.

കേരളത്തിന്റെ മുന്നിൽ തമിഴ്‌നാടിന്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം കുറ്റപ്പെടുത്തി. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. തമിഴ്‌നാട്ടിലെ കർഷകരെ സ്റ്റാലിൻ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാർ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ജലനിരപ്പ് 142 അടി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും അണ്ണാഡിഎംകെ പ്രതിഷേധം നടത്തുക.