കോവിഡിന് മരുന്ന് വികസിപ്പിച്ച് ഫൈസർ

ലണ്ടൻ: കോവിഡിന് മരുന്ന് വികസിപ്പിച്ച് അന്താരാഷ്ട്ര മരുന്ന് നിർമാതാക്കളായ ഫൈസർ. രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് 89 ശതമാനം വരെ തടയാൻ ഈ മരുന്നിന് സാധിക്കുമെന്ന് നേരത്തെ മുതിർന്നവരിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച മുതിർന്നവരിൽ ഈ മരുന്നിന്റെ ഉപയോഗം വഴി ആശുപത്രി വാസം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും ഗവേഷണത്തിൽ തെളിഞ്ഞു. പാക്‌സ്ലോവിഡ് എന്നാണ് ഫൈസർ പുതിയ മരുന്നിന് പേരിട്ടിരിക്കുന്നത്.

പുതിയ മരുന്നിന്റെ പരീക്ഷണ ഫലങ്ങളും റിപ്പോർട്ടുകളും ഉടനെ തന്നെ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിനു മുന്നിൽ സമർപ്പിക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. റിറ്റൊനാവീർ എന്ന മറ്റൊരു മരുന്നിനോടൊപ്പമാണ് പാക്‌സ്ലോവീഡ് രോഗികൾക്കു നൽകുന്നത്. ദിവസം രണ്ട് നേരം വച്ച് മൂന്ന് ഗുളികകളാണ് കഴിക്കേണ്ടത്. 1219 പേരിൽ ഇതിനോടകം ഈ മരുന്നിന്റെ പരീക്ഷണം നടത്തികഴിഞ്ഞുവെന്ന് ഫൈസർ അറിയിച്ചു.

അതേസമയം മെർക്ക് ആൻഡ് കോ വികസിപ്പിച്ച മൊൾനുപിറാവീർ എന്ന മരുന്നും കോവിഡിനെതിരെ ഫലപ്രദമാണെന്ന അവകാശവാദവുമായി കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഫൈസറിന്റെ പുതിയ മരുന്ന് മൊൾനുപിറാവീറിനെക്കാളും മികച്ചതായിരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. മൊൾനുപിറാവീർ ഉപയോഗിച്ച കൊവിഡ് രോഗികളിൽ 50 ശതമാനം വരെ മരുന്ന് ഫലപ്രദമായിരുന്നുവെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിരുന്നത്.