ദീപാവലി ആഘോഷം; ഡല്‍ഹിയെ ശ്വാസം മുട്ടിച്ച് മലിനീകരണം വന്‍ തോതില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. മലിനീകരണ തോത് മണിക്കൂറുകള്‍ കുതിച്ചുയര്‍ന്നു. ഡല്‍ഹിയുടെ കേന്ദ്രമായ ജന്‍പഥിലാണ് വായു മലിനീകരണം അപടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടുള്ളത്. ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച പടക്കങ്ങളുടെ പകുതിയെങ്കിലും ഡല്‍ഹി നിവാസികള്‍ ഉപയോഗിക്കുകയാണെങ്കില്‍ മലിനീകരണ തോത് ഉയരുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പലയിടത്തും സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് അര്‍ദ്ധരാത്രി വരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലിനീകരണ മീറ്റര്‍ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡല്‍ഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയര്‍ന്ന പരിധിയാണ്. അയല്‍ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി. അതേസമയം, ദീപാവലിക്ക് പടക്കം പൊ്ട്ടിക്കുന്നതിന് നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.