പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം അപകടകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പീറ്റർ മാലിപ്പറമ്പിലാണ് ഹർജി സമർപ്പിച്ചത്. നാളെ താൻ അദ്ധ്വാനിച്ച് നേടിയ നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ. നാഗേഷാമ് ഹർജി പരിഗണിച്ചത്.

അതേസമയം ഹർജി ന്യായമാണെന്നായിരുന്നു പീറ്റർ മാലിപ്പറമ്പിന് വേണ്ടി ഹാജരായ അഡ്വ. അജിത് ജോയിയുടെ വാദം. റിസർവ് ബാങ്ക് നിയമങ്ങളനുസരിച്ചാണ് ഗാന്ധിയുടെ ചിത്രം നോട്ടിൽ പതിപ്പിച്ചത്. എന്നാൽ യാതൊരു നിയമ പരിരക്ഷയുമില്ലാതെയാണ് കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വിശദമാക്കി.

ഒരാൾ സ്വകാര്യമായി ആശുപത്രിയിൽ നിന്നെടുക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിനെന്നും ഫോട്ടോ ഒഴിവാക്കണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വാദം നവംബർ 23 ലേക്ക് മാറ്റിവെച്ചു.