തിരുവനന്തപുരം: പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 ൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. ഇൻഡെക്‌സിൽ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനം എന്ന നേട്ടമാണ് കേരളം കരസ്ഥമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻഡക്‌സിലാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതല സ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ സർക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാം.

