ബംഗളൂരു: കേരളത്തിലെയും കർണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും സംയുക്തമായി അന്തർ സംസ്ഥാന ടൂർ പാക്കേജ് ആരംഭിക്കാനൊരുങ്ങുന്നു. ഇക്കാര്യം അധികൃതരുടെ പരിഗണനയിലാണ്. ഇക്കാര്യം സംബന്ധിച്ച് കേരള ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി കലസദുമായി ചർച്ച നടത്തി. ബംഗളൂരുവിലെ കർണാടക ആർ.ടി.സിയുടെ സെൻട്രൽ ഓഫിസിലായിരുന്നു ചർച്ച നടന്നത്. രാത്രിയിൽ സുൽത്താൻ ബത്തേരി വഴി കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കുന്ന കാര്യവും ഇരു ആർ.ടി.സി.കളും പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. അന്തർസംസ്ഥാന കരാറിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
ഇക്കാര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കും. ബിജു പ്രഭാകർ കർണാടക അധികൃതരോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂർ പാക്കേജായി നിലവിൽ കേരള ആർ.ടി.സി ബസ് സർവിസുകൾ ആരംഭിച്ചതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർ.ടി.സിയും ടൂർ പാക്കേജ് നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് അന്തർ സംസ്ഥാന ടൂർ പാക്കേജ് സർവിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തിയത്.

