ന്യൂഡൽഹി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പാർട്ടി അന്വേഷിക്കുക തന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഒരുപാട് സമരങ്ങൾ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതൽ 29 വരെ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേക്കുറിച്ച് ചർച്ച വേണ്ടേ സമര മാർഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ജോജുവിനെ ക്രിമിനൽ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേയായിരുന്നു ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

