പ്രതിരോധ രംഗത്ത് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും; പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരിക്കാനുള്ള പുതിയ മേഖലകൾ കണ്ടെത്താൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. അടുത്ത 10 വർഷത്തേക്ക് ഏതൊക്കെ പുതിയ പ്രതിരോധമേഖലകളിൽ ഇരുരാജ്യങ്ങൾക്കും സഹകരിക്കാനാവുമെന്ന കാര്യത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഈ പ്രത്യേക ദൗത്യസംഘത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ മേജർ ജനറൽ (റിട്ട.) അമീർ ഇഷെൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ടെൽ അവീവിൽ നടന്ന ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യാസപ്രകടനങ്ങൾ, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുൾപ്പെടെയുള്ള സൈനികമേഖലയിലെ സഹകരണത്തിലെ പുരോഗതി യോഗം വിലയിരുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി ഉന്നത സമിതിയിൽ അവലോകനം ചെയ്തു. ഗവേഷണ-വികസനം, പ്രതിരോധ രംഗത്തെ ആയുധസംഭരണം യോഗത്തിൽ ചർച്ച ചെയ്തു.