ഭൗതികശാസ്ത്രജ്ഞൻ ഡോ താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്വയംഭരണ പഠനകേന്ദ്രം സ്ഥാപിക്കും; ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. സർവ്വകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്റ്റവും ലൈബ്രറിയിലെ ഡിജിറ്റൽ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സർവ്വകലാശാലയിലെ അന്തർസർവ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനം ചെയ്യുന്നതെന്നും ലോകത്തെ മറ്റു മാതൃകകളിൽ നിന്നും വ്യത്യസ്തമായ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനാണ് കേരളത്തിന്റെ ഒരുക്കമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ ആർജ്ജിച്ച നേട്ടങ്ങളുടെ മുന്നോട്ടുപോക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾ അതിന്റെ ഭാഗമാണ്. കേരളത്തിന്റെ വ്യതിരിക്തമായ അനുഭവങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഗവേഷണത്തിനാണ് അവസരമൊരുക്കുന്നതെന്ന് മന്ത്രി വിശദമാക്കി.

ഗവേഷണതാത്പര്യമുള്ളവർക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് പിന്നിലുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ കേരളത്തിന് ഒരുക്കാനാണ് പദ്ധതിയിടുന്നതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.