ജോലിക്കെത്തി മുങ്ങുന്ന ജീവനക്കാരെ പിടിക്കാന്‍ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിങ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജോലിക്കായി എത്തി പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ പിടിക്കാന്‍ എല്ലാ ഓഫീസ് കവാടങ്ങളിലും ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി സര്‍ക്കാര്‍ 1,95,40000 രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റിലെ സന്ദര്‍ശകര്‍ക്കുള്ള സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും.

നിലിവല്‍ ബയോമെട്രിക് പഞ്ചിങ് ആണെങ്കിലും ജോലിക്കെത്തിയിട്ട് മുങ്ങുന്ന ജീവനക്കാരുടെ എണ്ണം കൂടുതലാണ്. ഇതേതുടര്‍ന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ജീവനക്കാര്‍ പഞ്ച് ചെയ്ത് അകത്ത് കയറിയതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റരില്‍ രേഖപ്പെടുത്തും. ഇതിന് ആനുപാതികമായ സമയം മാസത്തില്‍ കണക്കാക്കും. അധിക സമയം, ലൂവിലേക്കോ, ശമ്പള കൂട്ടിലേക്കോ മാറ്റിയേക്കാം.

ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. സിസ്‌ററം തന്നെ ജനറേറ്റ് ചെയ്യുന്ന രീതി ആയതിനാല്‍ ജിവനക്കാര്‍ക്ക് ഇതില്‍ കൃതിമത്വം ചെയ്യാന്‍ സാധിക്കില്ല. സന്ദര്‍ശകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തില്‍ കൂടുതല്‍ ഓഫീസില്‍ തങ്ങാന്‍ സാധിക്കില്ല. സമയം കഴിയുന്നതിന് മുമ്പ് സന്ദര്‍ശകരുടെ ഫോണിലേക്ക് മെസേജ് ചെല്ലും. സന്ദര്‍ശകര്‍ക്കായി പാസ് നല്‍കും. കെല്‍ട്രോണ്‍ കൊച്ചി മെട്രോ റയിലിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.