സ്കൂൾ തുറക്കൽ; മാർഗ നിർദ്ദേശങ്ങൾ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗ നിർദ്ദേശങ്ങൾ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷമായിരിക്കും പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വലിയ ഇടവേളക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂളിലേക്കെത്താൻ ആദ്യനാളുകളിൽ ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.