ചില കാര്യങ്ങളില്‍ വ്യക്തതയില്ല; കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല

ന്യൂഡല്‍ഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല.അംഗീകാരം നല്‍കുന്നതിന് മുമ്പായി ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാന്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതേ തുടര്‍ന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ വ്യക്ത തേടിയിട്ടുണ്ട്. സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം വാക്‌സിന്റെ അന്തിമ വിലയിരുത്തലിനായി നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.

കഴിഞ്ഞ ഏപ്രിലിലാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി അപേക്ഷ നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.

വാക്‌സിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് ഒരു അന്തിമ റിസ്‌ക് ബെനഫിറ്റ് വിലയിരുത്തല്‍ കൂടി നടത്തണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഭാരത് ബയോടെക്ക് ഈയാഴ്ച അവസാനത്തോടു കൂടി വിവരങ്ങള്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതി അറിയിച്ചു.