ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്

മുംബൈ:ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി.ബിസിസിഐ നേരത്തെയും ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതിനാല്‍ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചത്.

ദ്രാവിഡിന് പുറമെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള സമയം. എന്നാല്‍ നവംബര്‍ മൂന്ന് വരെ മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്.

നിലവില്‍ രവിശാസ്ത്രിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. യുഎഇയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ രവിശാസ്ത്രിയുടെ പരിശീലക സംഘത്തിന്റെ കാലാവധി കഴിയും.