വിവാദങ്ങള്‍ക്കിടയിലും സാമ്പത്തിക നേട്ടം കൊയ്ത് ഫെയ്‌സ്ബുക്ക്; കമ്പനിയുടെ അറ്റാദായം 919 കോടി ഡോളര്‍

ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി രേഖകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്‌. ഈ വിവാദങ്ങള്‍ക്കിടയിലും തങ്ങളുടെ ഉപഭോക്താക്കള്‍ കുറയുന്നില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും കഴിഞ്ഞ സാമ്പത്തികപാദത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി കമ്പനി അറിയിച്ചു.

അതേസമയം, ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത് സാമ്പത്തിക നേട്ടത്തിനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം മുന്‍ ജീവനക്കാരി ഫെയ്‌സ്ബുക്കിനെതിരെ നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലും ഫെസ്ബുക്ക് സാമ്പത്തികമായി മുന്നേറുകയായിരുന്നു.

17 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ അറ്റാദായത്തില്‍ ജൂലൈ-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ അറ്റാദായം എന്ന് പറയുന്നത് 919 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 785 കോടിയുടെ വര്‍ധനവാണ് ഫെസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം 2.5 ശതമാനത്തിന്റെ വര്‍ധനവ് കമ്പനിയുടെ ഓഹരി മൂല്യത്തിലും ഉണ്ടായതായി കമ്പനി അധികൃതര്‍ അറിയിച്ചു.