രാജാക്കന്മാരാണ് എന്ന തോന്നൽ പൊലീസുകാർക്ക് ഉണ്ടാകരുത്; മാറ്റമുണ്ടാകേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: പൊലീസിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാക്കന്മാരാണ് എന്ന തോന്നൽ പൊലീസുകാർക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിന്താഗതിയിൽ നിന്നും മാറേണ്ട സാഹചര്യം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

പോലീസിൽ മാറ്റമുണ്ടാകേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. മാറ്റത്തിലൂടെ മാത്രമാണ് പോലീസ് സേനയുടെ നിലനിൽപ്പ്. ഇല്ലെങ്കിൽ ഒരു കാരണവശാലും ഈ ഫോഴ്‌സിന് മുന്നോട്ടുപോകാൻ കഴിയില്ല. തെറ്റു ചെയ്താൽ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാൾക്ക് ബുദ്ധിമുട്ട് വരുത്തില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്‌സുകൾ ശരിയാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഓരോ പൗരനുമാണ്. ചില പൊലീസ് സ്റ്റേഷൻ മാത്രം ജനമൈത്രി സ്റ്റേഷൻ ആകുന്നത് തെറ്റാണ്. എല്ലാ പൊലീസ് സ്റ്റേഷനും ജനമൈത്രി ആകണം. എല്ലാ പൊലീസ് സ്റ്റേഷനും സാധാരണ ഓഫീസ് പോലെയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസുകാർക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് അവരുടെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.