നരേന്ദ്ര മോദിയുടെ സജീവ ഇടപെടൽ; ഇന്ത്യയുടെ വാക്സിൻ കുതിപ്പിന് താങ്ങായി ക്വാഡ് കൂട്ടായ്മ

ഹൈദരാബാദ്: ഇന്ത്യയുടെ വാക്സിൻ കുതിപ്പിന് താങ്ങായി പ്രധാനമന്ത്രി മോദി സജീവമായി ഇടപെട്ട ക്വാഡ് കൂട്ടായ്മ. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ ബയോളജിക്കൽ ഇ എന്ന നിർമ്മാണക്കമ്പനിയുടെ കോവിഡ് വാക്സിൻ ഉൽപാദനശേഷി വർധിപ്പിക്കാൻ സ്ഥാപിച്ച പുതിയ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിങ്കളാഴ്ച്ചയാണ് പുതിയ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. 2021 മാർച്ചിൽ നടന്ന ക്വാഡ് സമ്മേളന കൂട്ടായ്മയിൽ പ്രധാനമന്ത്രി മോദി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്ലാന്റിന് യുഎസ് സഹായം നൽകിയത്. അഞ്ച് കോടി ഡോളർ ധനസഹായമാണ് ഇതിനായി അനുവദിച്ചത്. യുഎസ്, ഇന്ത്യ, ജപ്പാൻ, ആസ്ത്രേല്യ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

വികസനത്തിന് ധനസഹായം നൽകുന്ന യുഎസ് സർക്കാരിന്റെ അന്താരാഷ്ട ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി) ആണ് ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന വാക്സിൻ നിർമ്മാണക്കമ്പനിക്ക് ധനസഹായം നൽകിയത്. കമ്പനിയുടെ പുതിയ ഉത്പാദന സംവിധാനത്തിന്റെ ഉദ്ഘാടനം ഡിഎഫ്സി സിഒഒ ഡേവിഡ് മാർചിക്കും ബയോളജിക്കൽ ഇ എംഡി മഹിമ ഡാറ്റ്ലയും ചേർന്നാണ് നിർവ്വഹിച്ചത്.

ഡിഎഫ്സിയുടെ പങ്കാളിത്തം മൂലം ബയോളജിക്കൽ ഇയുടെ വാക്സിൻ ഉൽപാദനം 2022 ൽ 100 കോടിയായി ഉയരുമെന്ന് ഡിഎഫ്സിയുടെ സിഒഒ ഡേവിഡ് മർചിക് വ്യക്തമാക്കി. കോവിഡ് മഹാമാരി 2022 ഓടെ തുടച്ചുനീക്കുക എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം നേടാൻ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തതിന് സാധിക്കുമെന്നതിന് തെളിവാണ് ഇന്നത്തെ ഈ പങ്കാളിത്തമെന്നും ഡേവിഡ് മർചിക് അറിയിച്ചു.