കോവിഡ് പ്രതിരോധത്തിന് അടുത്ത വർഷം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകേണ്ടി വന്നേക്കും; രൺദീപ് ഗുലേരിയ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് അടുത്ത വർഷം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകേണ്ടി വന്നേക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. നിലവിൽ ആദ്യ ഡോസുകൾ കോവിഡ് മരണത്തെയും ആശുപത്രിയിലാകുന്നതിനെയും എത്രത്തോളം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിച്ച ശേഷം എത്ര സമയം കഴിഞ്ഞും പ്രതിരോധം നിലനിൽക്കുന്നു എന്നതിന് ആശ്രയിച്ചായിരിക്കും ബൂസ്റ്റർ ഡോസ് നൽകേണ്ടത്. സാധാരണയായി ബൂസ്റ്റർ ഡോസിന് ഒരു വർഷം വരെ സമയം എടുത്തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൂസ്റ്റർ ഡോസ് വേണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാട്ടാനാകില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചു മാത്രം ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനവും എടുക്കാൻ കഴിയില്ല. കുട്ടികൾക്കുള്ള വാക്സിൻ ഉടൻ തയാറാകുമെന്നും രൺദ്ദീപ് ഗുലേരിയ കൂട്ടിച്ചേർത്തു.