ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിൽവർ ലെയിൻ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയത്.
സംസ്ഥാനത്തിന് മാത്രമായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തുടർ ചർച്ചകൾ നടത്താനും യോഗത്തിൽ ധാരണയായി. പദ്ധതി നടത്തിപ്പിന്റെ പ്രായോഗികത സംബന്ധിച്ചും ഇരുവരും തമ്മിൽ ചർച്ച നടത്തി. പദ്ധതിക്ക് അന്തിമ അനുമതി തേടിയാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു.

