തിരുവനന്തപുരം: കോളേജ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുത്താൽ കർശന നടപടി. സർക്കാർ എയ്ഡഡ് കോളജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഇത്തരം നിയമവിരുദ്ധ പ്രവണതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാരോട് സർക്കാർ നിർദ്ദേശിച്ചത്. കോളേജ് അധ്ാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. നിയമവിരുദ്ധ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽമാർ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകണം.
കോളജിലെ അധ്യാപകർ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കണം. ഡെപ്യൂട്ടി ഡയറക്ടർമാർ റിപ്പോർട്ട് വിലയിരുത്തി മൂന്നു മാസം കൂടുമ്പോൾ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു.

