പൊതുമുതലുകൾക്ക് നാശനഷ്ടമുണ്ടാകുന്ന കേസിൽ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് ആഭ്യന്തര വകുപ്പ്; എതിർപ്പുമായി പോലീസ്

തിരുവന്തപുരം: പൊതുമുതലുകൾക്ക് നാശനഷ്ടമുണ്ടാകുന്ന കേസിൽ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് ആഭ്യന്തര വകുപ്പ്. നാശനഷ്ടം വിലയിരുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പിൽ പോലീസ് പണമടച്ച് അപേക്ഷ നൽകണമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവിനെതിരെ പോലീസ് രംഗത്തെത്തി.

പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടിവച്ചാൽ മാത്രമെ ജാമ്യം അനുവദിക്കൂ. പൊതുമരാമത്ത് വകുപ്പാണ് പ്രതികളുണ്ടാക്കിയ നാശനഷ്ടം വിലയിരുത്തി പൊലീസിന് റിപ്പോർട്ട് നൽകുന്നത്. തീപിടിത്തമുണ്ടായാലും നാശനഷ്ടം വലിയിരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ക്രമിനൽ ചട്ടം 91 പ്രകാരം പൊലീസ് നൽകുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വസ്തുവകൾക്കുണ്ടാകുന്ന നഷ്ടം വേഗത്തിൽ തിട്ടപ്പെടുത്തി പൊതുമാരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകുന്നത്. ഇതിന് ഫീസോ പ്രത്യേക അപേക്ഷയോ പൊലീസ് നൽകാറില്ല. എന്നാൽ പൊതുമരമാത്ത് വകുപ്പിൽ ഫീസടച്ച് അപേക്ഷ സമർപ്പിച്ച് റിപ്പോർട്ട് വാങ്ങണമെന്നാണ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്റ്റേഷനുകളിലും സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ വരുന്നുണ്ടെന്നും വകുപ്പിന് ഈ ജോലിയിൽ ഒരു വരുമാനവും കിട്ടുന്നില്ലെന്നുമാണ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ക്രിമിനൽ ചട്ടപ്രകാരം പൊലീസിന് ഏതു ഉദ്യോഗസ്ഥനിൽ നിന്നും വിവരം ശേഖരിക്കാൻ അധികാരമുണ്ട്. പണടച്ച് അപേക്ഷ സമർപ്പിച്ച് റിപ്പോർട്ട് വാങ്ങുമ്പോൾ കാലതാമസം വരുമെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം നാശനഷ്ടം കണക്കാനായുള്ള പണം പൊലീസ് എവിടെ നിന്നും കണ്ടെത്തുമെന്നതും വ്യക്തമല്ല.