വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്; പുതിയ സേവനവുമായി ബിഎസ്എൻഎൽ

ന്യൂഡൽഹി: വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമായി ബിഎസ്എൻഎൽ. ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് ബിഎസ്എൻഎല്ലിന് നൽകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വിദൂര ഇന്റർനെറ്റ് സംവിധാനമായ ഇൻമാർസാറ്റിന്റെ ഗ്ലോബൽ എക്സ്പ്രസ് (ജി എക്‌സ്) സേവനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. വ്യോമ-പ്രതിരോധ മേഖലകൾക്ക് പുതിയ നീക്കം പ്രയോജനപ്രദമാകും. ഘട്ടംഘട്ടമായാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്. സേവനത്തിന്റെ ആദ്യ ഘട്ടം നവംബറിലാണ് നടപ്പിലാക്കുക. സേവനങ്ങളുടെ താരിഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി കെ പർവാർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര വിമാനകമ്പനികൾക്കും അതിവേഗ ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി നൽകാനും അതുവഴി യാത്രക്കാർക്ക് സാമൂഹ്യ മാദ്ധ്യമങ്ങളും ഇമെയിൽ പരിശോധിക്കാനും വോയിസ് കോൾ ചെയ്യാനും സാധിക്കുമെന്നും ഇൻമാർസാറ്റ് സി ഇ ഒ രാജീവ് സൂരി അറിയിച്ചു. ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ ജി എക്സ് ഈ വർഷം അവസാനത്തോടെ മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുമെന്ന് സ്പൈസ് ജെറ്റ് വിശദീകരിച്ചു. 14 ഉപഗ്രഹങ്ങളാണ് ഇന്റർനെറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ഇൻമർസാറ്റിന് ഉള്ളത്.