കോട്ടയം: കോട്ടയം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സ്വമേധയാ മാറിയില്ലെങ്കിൽ മാറ്റാൻ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാൻ കെഎസ്ആർടിസി സൗകര്യമൊരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനുള്ള മത്സ്യ ബന്ധന വള്ളങ്ങൾ ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തിച്ചിട്ടുണ്ട്.

