സാമ്പത്തികലാഭം മുന്നിൽ കണ്ടുള്ള അശാസ്ത്രീയ പദ്ധതികളെ നഖശിഖാന്തം എതിർക്കും; കെ റെയിൽ പദ്ധതിയ്‌ക്കെതിരെ കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. സിൽവർലൈൻ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നത് പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന് തങ്ങൾ എതിരല്ല, പക്ഷേ സാമ്പത്തികലാഭം മുന്നിൽ കണ്ടുള്ള അശാസ്ത്രീയ പദ്ധതികളെ നഖശിഖാന്തം എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ പ്രകൃതിയുടെ പ്രത്യേകതകൾ മനസ്സിലാക്കാതെ നടക്കുന്ന അശാസ്ത്രീയമായുള്ള വികസന പ്രവർത്തനങ്ങളുടെ ദൂഷ്യവശങ്ങൾ ഇന്ന് നമ്മൾ വീണ്ടും അനുഭവിക്കുകയാണ്. ഒന്നും രണ്ടും പ്രളയങ്ങൾ കഴിഞ്ഞപ്പോഴും നമ്മൾ പഠിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി എമ്പാങ്ക്‌മെന്റുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ, മലയോര മേഖലയിലും സമതലത്തിലും ഭാവിയിലുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങൾ ഭയപ്പെടുത്തുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പദ്ധതിക്ക് ജനങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു പൂർണമായ പാരിസ്ഥിതിക ആഘാത പഠനം നടത്താത്തതും വിചിത്രമാണെന്ന് അദ്ദേഹം കുറ്റുപ്പെടുത്തി.

സാമ്പത്തികമായും സിൽവർ ലൈൻ ഒരു വെള്ളാനയാണ്. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1,20,000 കോടി രൂപയാകുമെന്നാണ് പറയപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്, കോവിഡ് ബ്രിഗേഡ് പോലും നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ എവിടുന്നാണ് കേരളം ഇത്രയും ധനസമാഹരണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നുമാ

സിൽവർലൈന്റെ ഫിനാൻഷ്യൽ പ്രൊജക്ഷൻസ് സുതാര്യമല്ല. സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിനെക്കാളും പാസ്സഞ്ചർ ട്രാഫിക് ഉണ്ടാകുമെന്നുള്ള അനുമാനവും വിശ്വസിക്കാൻ വയ്യ. തെറ്റായിട്ടുള്ള ഫിനാൻഷ്യൽ പ്രൊജക്ഷൻസ് കാരണം ഇപ്പോൾ പറയപ്പെടുന്ന 2000 രൂപയുടെ ടിക്കറ്റിനെക്കാൾ നിരക്കുയരും. പിന്നെയെങ്ങനെയാണ് ഈ പദ്ധതി സാധാരണക്കാരന് പ്രാപ്യമാകുന്നതെന്നും ശബരിനാഥൻ ചോദിക്കുന്നു.

കേരളം കാണാത്ത രീതിയിലുള്ള കുടിയൊഴുപ്പിക്കലും സ്ഥലമേറ്റെടുപ്പും വലിയ സാമൂഹിക ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാം നിലംപരിശാകുന്ന പദ്ധതിക്കെതിരെ മലബാറിലും കൊച്ചിയിലും മധ്യതിരുവിതാംകൂറിലും പെരുകിവരുന്ന സമരങ്ങൾ ഇതിന് സാക്ഷ്യമാണ്. കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എംസി റോഡ് എന്നിവിടങ്ങളിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി, വീതിയുള്ള റോഡുകൾ നിർമ്മിക്കുകയാണെങ്കിൽ തന്നെ റോഡിലെ തിരക്കും അപകടങ്ങളും കുറയും. അതിനുള്ള മുടക്കുമുതൽ ഇപ്പോഴുള്ളതിന്റെ പകുതിപോലുമാകില്ല. ജനങ്ങളുമായി, പ്രതിപക്ഷമായി, വിദഗ്ധരുമായി ബന്ധപ്പെടാതെ തിരശ്ശീലയ്ക്ക് പിന്നിൽ ചിലർ എഴുതി ഉണ്ടാക്കിയ ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ പേരിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നത് ദൂരവ്യാപകമായിട്ടുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.