പൊന്നാനി ബോട്ട് അപകടം; മത്സ്യതൊഴിലാളികളെ കാണാതായിട്ട് നാലു ദിവസം, പ്രതിഷേധം ശക്തം, കണ്ണടച്ച് സര്‍ക്കാര്‍

മലപ്പുറം: പൊന്നാനിയില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താത്തതില്‍ ശക്തമായ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ പൂര്‍ണ്ണമായും ഉപയോഗിച്ച് തെരച്ചില്‍ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ റോഡ് ഉപരോധിച്ചത്. പൊന്നാനി സിഐയും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തി എല്ലാ സജ്ജീകരണത്തോടെ തിരച്ചില്‍ നടത്താമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.

കോസ്റ്റ് ഗാര്‍ഡും നേവിയും തദ്ദേശിയരും ഒന്നിച്ച് തിരയുന്നുണ്ടങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലന്നും മൂന്ന് ദിവസമായിട്ടും ക്ഷമയോടെ കാത്തിരിപ്പാണന്നും സമരക്കാര്‍ പറഞ്ഞു. ഇന്നലെ കാലവസ്ഥ മോശമായതിനെ തുടര്‍ന്നു വൈകിട്ട് തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാല് ദിവസം മുമ്പാണ് ഫൈബര്‍ വള്ളം മറിഞ്ഞ് 3 മത്സ്യതൊഴിലാളികളെ കാണാതായത്.