കൂട്ടിക്കല്‍ ദുരന്തം ഗാഡ്ഗില്‍ ‘അന്നേ’ പറഞ്ഞത്; കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം ?

തിരുവനന്തപുരം: കേരളം മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍.

‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’- 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.

മാത്രമല്ല, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ പ്രദേശം ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ദുര്‍ബല മേഖലയിലെന്നാണ് റിപ്പോര്‍ട്ട്. പാറപൊട്ടിക്കലും നിര്‍മാണവും പൂര്‍ണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളില്‍ പാറപൊട്ടിക്കല്‍ വ്യാപകമാണ്. ഇതുതന്നെയാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.