മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പ്രതിപക്ഷം പിന്തുണ അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും വെള്ളം കയറുകയും കൃഷിയും വീടും നശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കണമെന്നും വി ഡി സതീശൻ നിർദ്ദേശിച്ചു.

എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.