സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണം; മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎൽഎമാർ കാണാൻ വരുരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പിന്തുണ നൽകി സിപിഎം. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ അറിയിച്ചു. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകി.

എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ടെന്നം അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏതാണെന്നും ആരാണെന്നും നോക്കിയേ പറ്റു. മന്ത്രി എന്ന നിലയിൽ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാകില്ല. എഞ്ചിനിയർ, കരാറുകാർ എന്നിവരുടെ പേര് നിർമ്മാണ പ്രവർത്തികളിൽ എല്ലാം രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണെന്നും അങ്ങനെയാണെങ്കിൽ ജനങ്ങൾക്ക് അവരോട് നേരിട്ട് പ്രശ്നങ്ങൾ പറയാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.