മെട്രോ സർവീസിന്റെ സമയ പരിധി നീട്ടി; അവസാന ട്രെയിൻ പുറപ്പെടുക രാത്രി 10 മണിക്ക്

കൊച്ചി: മെട്രോ സർവീസിന്റെ സമയ പരിധി നീട്ടി. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് സമയപരിധി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെഎംആർഎൽ അറിയിച്ചു. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്. യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20 മിനിറ്റ് ആയിരിക്കും.

അതേസമയം കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ച് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ, ഹെഡ് ഓഫ് ഡിപ്പാർട്‌മെന്റ് എന്നിവരുമായി വിശദമായ ചർച്ച നടത്തിയിരുന്നു. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐ യു ആർ ഡബ്ല്യു ടി എസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എം ഡി വിശദീകരിച്ച് നൽകി. എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ മേയർ ഉറപ്പു നൽകിയിട്ടുണ്ട്.

നഗരത്തിന്റെ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികൾ പുതുക്കുന്നതിനും നിലനിർത്തുന്നതിനും കോർപ്പറേഷൻ അധികാരികൾ കെഎംആർഎല്ലുമായി പ്രതിമാസ യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ.യു.ആർ.ഡബ്ല്യു.ടി.എസ്., വാട്ടർ മെട്രോ പദ്ധതികൾ ത്വരിതപ്പെടുത്താനും പുരോഗതി ഉയർത്തിക്കാട്ടാനും പ്രോജക്ട് എത്രയും വേഗം പൊതു ജനത്തിന് ലഭ്യമാക്കാനും മേയർ അഭ്യർത്ഥിച്ചു.