ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു അറിയിച്ചു. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരുമായാണ് നവജ്യോത് സിംഗ് സിദ്ദു ചർച്ച നടത്തിയത്. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയും സിദ്ദുവും ചർച്ച നടത്തിയെന്നും വൈകാതെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും ഹരീഷ് റാവത്തിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

