കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഒക്ടോബർ 16 വരെ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഒക്ടോബർ 16 ശനിയാഴ്ച വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തിരിച്ചെത്തണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ, തെക്ക്കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിലുമാണ് ഒക്ടോബർ 16 വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചത്.

അതേസമയം മഴ കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു.