ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു; ജാമ്യം അനുവദിക്കരുതെന്ന് എൻസിബി

മുംബൈ: ആഢംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. മുംബൈ സെഷൻസ് കോടതിയിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇക്കാര്യം അറിയിച്ചത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എൻസിബി പറഞ്ഞത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് എൻസിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ് കോടതിയിൽ വാദിച്ചത്. അതേസമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഒക്ടോബർ 20 ന് ജാമ്യാപേക്ഷയിൽ വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20 ലേക്ക് മാറ്റിയത്.

ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ട്. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ ഷൂസിൽ ലഹരിമരുന്ന് ഉണ്ടെന്ന് അർബാസ് പറഞ്ഞു. ക്രൂസിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് അർബാസ് സമ്മതിച്ചുവെന്നും അനിൽ സിങ് കോടതിയെ അറിയിച്ചു. ആര്യൻ ഖാന് ജാമ്യം നൽകുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മനസ്സിൽ ഇതൊന്നുമില്ല. ഇത് മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണാണ്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നതിനുള്ള ഘട്ടമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവർ കോളജിൽ പോകുന്ന കുട്ടികളാണ്. പക്ഷേ അതു ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.