ശബരിമല വെർച്വൽ ക്യു ആരുടേയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്താനല്ല;മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യു ആരുടേയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്താനല്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് കുറയുന്നത് അനുസരിച്ച് വെർച്വൽ ക്യു ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എല്ലാ വിശ്വാസത്തെക്കാളും വലുതാണ് ശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മണ്ഡല മകര വിളക്ക് തീർത്ഥാടനം ആരംഭിക്കാനിരിക്കെ ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും കഴിയാത്ത പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബോർഡ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനോട് 100 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. ഈ മാസം ശബരിമല നട തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾ നടത്താൻ പണമില്ലെന്ന് കത്തിൽ പറയുന്നു. 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകുല്യങ്ങൾ നൽകിയിട്ടില്ല. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയാണെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.