അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക തകര്‍ച്ചയില്‍; സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: താലിബാന്‍ അധികാരത്തിലേറിയതോടെ സാമ്പത്തികമായി തകര്‍ന്ന അഫ്ഗാനിസ്ഥാന് ഒരു ബില്ല്യണ്‍ യൂറോ സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് യുറോപ്യന്‍ യൂണിയന്‍ അഫ്ഗാനിസ്ഥാന് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.

അഫ്ഗാനിസ്ഥാന്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ അഫ്ഗാനുകള്‍ക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി.

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് പുതിന്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.