തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളുടെ വിടുതൽ ഹർജി തള്ളി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. നവംബർ 22 ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.
കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. നവംബർ 22 ന് കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമുള്ള പ്രതികളുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കുന്നത്. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.

