ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം തന്റെ നിലപാടാണെന്ന റിപ്പോർട്ടുകൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. കേരളത്തിലെ പട്ടിക വൈകുന്നത് താൻ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണെന്നും അവരാണ് അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങളിലൊന്നും എഐസിസിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. പല കാര്യങ്ങളും തന്റെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നു. കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. കെപിസിസി കേരളത്തിലെ പട്ടിക സമർപ്പിച്ചാൽ അത് അധികം വൈകാതെ പ്രഖ്യാപിക്കും. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെസി വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. പട്ടിക വൈകാൻ കാരണം കെസി വേണുഗോപാലല്ലെന്നും ഇക്കാര്യം താൻ സാക്ഷ്യപ്പെടുത്തി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

