ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ കീഴടങ്ങില്ല; പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വർധിപ്പിക്കുമെന്ന് തായ്‌വാൻ

തായ്‌പേയ്: ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി തായ്‌വാൻ. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങിന്റെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് തായ്‌വാൻ പ്രസിഡൻറ് സായ് ഇങ് വെൻ വ്യക്തമാക്കി. തായ്‌വാനെ ചൈനയിൽ ലയിപ്പിക്കുമെന്നാണ് ഷീ ജിൻപിങിന്റെ ഭീഷണി. തായ്‌വാൻ ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണെന്നും സായ് ഇങ് വെൻ അറിയിച്ചു.

രാജ്യം വൻ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മർദം ഉയർത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തിൽ പ്രതികരിക്കില്ല. എന്നാൽ മുൻകരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വർധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തായ്‌വാൻ കടന്നുപോകുന്നതെന്നും സായ് വിശദമാക്കി.

തായ്‌വാനെ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങൾ’ എന്ന നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഷീ ജിൻപിങിന്റെ പ്രഖ്യാപനം. അമേരിക്കയെ തന്നെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങൾ. തായ്‌വാന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും തായ്‌വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക.

തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. തായ്‌വാന്റെ വ്യോമമേഖല ലംഘിച്ച് ചൈന നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ട്.