ശബരിമലയിൽ വൈദ്യുതി ഉത്പാദനത്തിന് സോളാർ പ്ലാന്റുകൾ; സഹായ വാഗ്ദാനവുമായി അന്യസംസ്ഥാനങ്ങളിലെ ഭക്തർ

sabarimala

തിരുവനന്തപുരം: ശബരിമലയിൽ വൈദ്യുതി ഉത്പാദനത്തിന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി സഹായ വാഗ്ദാനവുമായി ഭക്തർ. എട്ടര കോടി രൂപയുടെ സഹായമാണ് ഭക്തർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനികൾ ഉൾപ്പെടെയുള്ള നാല് സംഘമാണ് പണംമുടക്കാൻ രംഗത്തെത്തിയത്. ഇതിന്റെ നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവാണ് ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് ഈ മാസം പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻകോ കമ്പനിയ്ക്കാണ് സോളാർ പ്ലാന്റിന്റെ നിർമ്മാണ ചുമതല. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് സിയാലാണ്.

പത്ത് കോടിയോളം രൂപയാണ് തീർത്ഥാടന സീസണിൽ ശബരിമലയിലെ വൈദ്യുതി ചെലവ്. സോളാർ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയ്ക്ക് ആവശ്യമായ വൈദ്യുതി പൂർണമായി സോളാർ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാൻ കഴിയും. സന്നിധാനത്തെ ഏഴ് കെട്ടിടങ്ങളിലായിട്ടാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്.

സന്നിധാനത്ത് തീർത്ഥാടകർ താമസിക്കുന്ന നാല് കെട്ടിടങ്ങൾ പുതുക്കാനും തീരുമാനിച്ചു. തെലങ്കാന ആസ്ഥാനമായ നിക്ഷേപകർ ഇതിനായി സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കെട്ടിടം ഓരോന്നിന് 2 മുതൽ അഞ്ചു കോടി രൂപവരെ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. പതിനെട്ടാംപടിക്ക് ഓട്ടോമാറ്റിക്ക് മേൽക്കൂര നിർമ്മിക്കാൻ 50 ലക്ഷം രൂപ തെലങ്കാനയിലുള്ള ഭക്തൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഓട്ടോമെറ്റിക് മേൽക്കൂര നിർമ്മിക്കുക. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള അയ്യപ്പ ഭക്തരുമായി ഈ മാസം അവസാനം ചർച്ച നടത്താണ് ദേവസ്വം ബോർഡ് അധികൃതരുടെ തീരുമാനം.