സംസ്ഥാനത്ത് പവർക്കട്ട് വേണ്ടി വരും; മുന്നറിയിപ്പ് നൽകി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

പീക്ക് ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട് ഏർപ്പെടുത്താണ് കെഎസ്ഇബി പദ്ധതിയിടുന്നത്. നിലവിൽ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുവെന്ന് കെ.എസ്.ഇ.ബി ചെയർമാനും അറിയിച്ചു.